Monday, 3 January 2011

IIT incidents - Part 10

29. രഞ്ജിത്തും  TCS സുന്ദരിയും 

ഒരുനാള്‍ ഞാനും കിരണും അരുണ്‍ ലാലും ഡിപ്പാര്ട്ട്മെന്റ് -ഇലെ കമ്പ്യൂട്ടര്‍ ലാബില്‍ നില്‍ക്കുമ്പോളാണ് ഒരു മൂളി പാട്ടും പാടികൊണ്ട് രഞ്ജിത്തിന്റെ വരവ്. എന്താണെന്നറിഞ്ഞുകൂടാ നാട്ടില്‍ പോയി വന്നതിനു ശേഷം രഞ്ജിത്ത് അകെ സന്തോഷവാനാണ്, എന്താണ് കാര്യം എന്ന് ഞങ്ങള്‍ പലപ്പോഴും ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു അവന്‍ ഒഴിഞ്ഞു മാറിയിരുന്നു.

"എന്താടെ ഇത്ര വലിയ സന്തോഷം, വല്ല ലോട്ടറിയുമാടിച്ചോ ?" - കിരണ്‍ ചോദിച്ചു.

ഞങ്ങളെ മൂന്ന് പേരെ ഒന്ന് നോക്കിയതിനു ശേഷം രഞ്ജിത് പറഞ്ഞു " ലോട്ടറിയൊന്നും അടിച്ചില്ല, പക്ഷെ ഉടനെ അടിക്കും"
" എന്താണെടെ കാര്യം തെളിച്ചു പറയു" - കിരണ്‍ വീണ്ടും പറഞ്ഞു.

"ഞാന്‍ കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോള്‍ ട്രെയിന്‍ യാത്രക്കിടയില്‍ വച്ചൊരു പെണ്‍കുട്ടിയെ കണ്ടു, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമയി, ഇപ്പോള്‍ പ്രണയിതാക്കളുമായി"- രഞ്ജിത് പറഞ്ഞു

"ഒന്ന് പോടെ പുളുവടിക്കാതെ , ഞങ്ങളും ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്, പലരെയും കണ്ടിട്ടുണ്ട് , വല്ല വിശ്വസിക്കാവുന്ന നുണയും പറയു" - കിരണ്‍ മറുപടി കൊടുത്തു.

"ഞാന്‍ ഇരുപത്തിനാല് വര്‍ഷമായി ശ്രമിച്ചു കൊണ്ടിരിക്കുവാണ്, ഒരാളെയും ഒരു സുഹൃത്ത്‌ ബന്ധത്തിനപ്പുറം കൊണ്ടുപോകാന്‍ എനിക്ക് സാധിച്ചിട്ടില്ല, പിന്നല്ലേ നീ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ ' - അരുണ്‍ ലാലും ആഞ്ഞടിച്ചു.

' നിങ്ങള്‍ വിശ്വസിക്കുന്നിലെങ്കില്‍ വേണ്ട, ഫോട്ടോ വേണമെങ്കില്‍ കാണിച്ചു തരാം ' എന്ന് പറഞ്ഞു കൊണ്ട് കമ്പ്യൂട്ടര്‍ തുറന്നു രഞ്ജിത് പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു തന്നു.
 ഫോട്ടോ കണ്ടപ്പോള്‍ ഞങ്ങള്‍ മൂന്നുപേരും മുഖത്തോടു മുഖം നോക്കി. - സുന്ദരിയായ ഒരു പെണ്‍കുട്ടി!!!!.

 TCS എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ജോലിയെന്നും പേരും വിവരങ്ങളും ഞങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.
ഉടനെ തന്നെ ഫേസ് ബുക്കിലും  ഓര്‍ക്കുട്ടിലും ഞങ്ങള്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ പരിശോദിച്ചു. സംഗതി സത്യമാണ്- മധ്യ തിരുവതാംകൂറിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠനം  കഴിഞ്ഞു മണപ്പാക്കത്തുള്ള  TCS ഓഫീസിലാണ് ജോലി ചെയ്യുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കി.

 ഇത് ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ രഞ്ജിത്തിന്റെ ഫോണ്‍ റിംഗ് ചെയ്യുകയും ഈ പെണ്‍കുട്ടിയാണ് വിളിക്കുന്നത്‌ എന്ന് കാണിച്ചു തരികയും ചെയ്തു.

"നമ്പര്‍ കൊടുത്തത്  അബദ്ധം ആയെന്നാ  തോന്നുന്നത്, ഇപ്പോള്‍ ഇപ്പോഴും വിളിയാണ് , പ്രൊജക്റ്റ്‌ വര്‍ക്ക്‌ ഇഷ്ടം പോലെ ചെയ്യാനുണ്ട്' എന്ന് ആത്മഗതം നടത്തികൊണ്ട് രഞ്ജിത് കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് ഇറങ്ങിപ്പോയി.

   ഇനി രഞ്ജിത് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഞങ്ങളെ പറ്റിക്കുകയാണോ എന്ന സംശയം ദൂരികരിക്കാനായി അരുണ്‍ ലാല്‍ തന്റെ മണപ്പാക്കത്തുള്ള TCS ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു. സംഗതി സത്യമാണ്.
 ഒരഞ്ചു മിനിട്ടിനു ശേഷം രഞ്ജിത് ലാബില്‍ തിരിച്ചെത്തി.

" നാളെ ബസന്ത് നഗര്‍ ബീച്ചില്‍ ചെല്ലാമോ എന്ന് ചോദിച്ചിരിക്കുന്നു , ഞാനാകെ തിരക്കിലാണ്, എന്ത് ചെയ്യും " - രഞ്ജിത് ഞങ്ങളോട് ചോദിച്ചു  
 (പക്ഷേ ഈ ചോദിക്കലിന്റെ പ്രധാന ഉദ്ദേശം ഞങ്ങളുടെ മുന്നില്‍ ആളാകുക എന്നുള്ളതാണ്)

 ഈ ഫോണ്‍ വിളി പിന്നീടുള്ള പല ദിവസങ്ങളിലും തുടര്‍ന്ന് കൊണ്ടിരുന്നു . ആദ്യമാദ്യം കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് വെളിയില്‍ പോയി സംസാരിക്കുന്ന രഞ്ജിത് ഇപ്പോള്‍ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി ലാബിനുള്ളില്‍ തന്നെയാക്കി.

 ഏകദേശം ഒരു മാസത്തിനുശേഷം ഫോണ്‍ വിളി വളരെ കുറഞ്ഞു - ഇല്ലാതായി എന്ന് പറയാം. കാര്യം തിരക്കിയപ്പോഴാണ്‌ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത് . ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി വിളിച്ചു വീട്ടുകാര്‍ തന്റെ കല്യാണം ഉറപ്പിചെന്നും നമുക്ക് സുഹൃത്തുക്കളായി പിരിയാം എന്നും അറിയിച്ചു,

   അതുവരെ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടിരുന്ന രഞ്ജിത് ഇളിഭ്യനായി ( ഇതിനിടയില്‍ സ്പെന്‍സര്‍ , എക്സ്പ്രസ്സ്‌ അവന്യു തുടങ്ങിയ ഷോപ്പിംഗ്‌ മാളുകളില്‍ പെണ്‍കുട്ടിയുമായി കറങ്ങിയത് മൂലം കുറെ കാശും ചിലവായിരുന്നു)

    ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ മൂന്നു  പേര്‍ക്കും വളരെ സന്തോഷമായി, എന്തായിരുന്നു ഒരു മാസത്തെ ഇവന്റെ ഒരു ജാട, മലപ്പുറം കത്തി , അമ്പും വില്ലും, അവസാനം പവനായി ശവമായി.

 എന്നിരുന്നാലും സന്തോഷം മറച്ചുപിടിച്ചു കൊണ്ട് എല്ലാ നല്ല സുഹൃത്തുക്കളെ പോലെ അവന്റെ വിഷമത്തില്‍ സഹതപിക്കാനും ആശ്വസിപ്പിക്കാനും തുടങ്ങി. മറ്റുള്ളവര്‍ക്ക് ഒരു വിഷമം വരുമ്പോള്‍ തനിക്കു അത് വന്നില്ലല്ലോ എന്ന സന്തോഷമാണല്ലോ സഹതാപം, അത് ഞങ്ങള്‍ അന്ന് വേണ്ടുവോളം ചിലവാക്കി.